അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്

ഉച്ചയ്ക്ക് ഒരു മണിയായപ്പോഴാണ് അവള്‍ ഉണര്‍ന്നത്. ടീപ്പോയിന്‍മേല്‍ ഒരു ഫ്ലാസ്ക്കില്‍ ഗ്രേസ് മെന്‍ഡോണ്‍ക്ക തിളപ്പിച്ചു വച്ച ചായ ഉണ്ട്. ഒരു കപ്പ് ചായ അതില്‍ നിന്നും പകര്‍ത്തിയെടുത്ത് അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റതും കാലില്‍ എന്തോ തടഞ്ഞു. രാത്രിയിലുപയോഗിച്ചതിന്‍റെകവറാണ്. അവളതെടുത്ത് വേസ്റ്റ് ബാസ്കറ്റിലിട്ടു..നന്നായി ഉറങ്ങിയെങ്കിലും തല ചെറുതായി വേദനിക്കുന്നുണ്ട്. ഇന്നലെ വോഡ്ക കഴിച്ചതല്‍പം കൂടി പോയി. മുഹമ്മദ് നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. അദിതി കപ്പുമായി ലിവിങ് റൂമിലേക്ക് നടന്നു. അവിടെ ചുമരിന്‍റെ കോര്‍ണ്ണറില്‍ ' എല്‍സാല്‍ വഡോര്‍ ഡാലി'(മെഡിറ്റേറ്റീവ് റോസ്) പെയിന്‍റിംഗ് തൂക്കിയിട്ടിട്ടുണ്ട്. അതില്‍ ഒന്ന് നോക്കി അദിതി തൊട്ടടുത്തുള്ള സോഫയില്‍ വന്നിരുന്നു. മുന്നിലെ ചില്ല് മേശയിന്‍മേല്‍ ഗള്‍ഫ് ന്യൂസ്. ഫ്രന്‍റ് പേജില്‍ തന്നെ മരണം. ..''ഇന്നലെ രാത്രി 2 മണിയോടെ ഷെയ്ക്ക് റഷീദ് റോഡില്‍ ഒരു ട്രക്കുമായി കാര്‍ കൂട്ടിയിടിച്ച് നാല്‍പ്പത്തിരണ്ട് വയസ്സുള്ള മുഹമ്മദ് എന്നയാള്‍ മരണമടഞ്ഞു". ഈശ്വരാ..അറിയാതെ അവളില്‍ നിന്നും ഒരു ആന്തലുയര്‍ന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇവിടെ നിന്നിറങ്ങി പോകുമ്പോള്‍ കണ്ട മുഖം..ചോരയില്‍ കുതിര്‍ന്ന്...
"നിന്നെ ഞാന്‍ കല്യാണം കഴിക്കും"..(അറബിയില്‍) ഒരു നനഞ്ഞ ചിരി ചിരിച്ച് മുഹമ്മദ് ഇറങ്ങി.
- എന്താ? എന്താ പറഞ്ഞത്? അദിതി ചോദിച്ചു..
-അതോ..അടുത്ത തവണ കാണുമ്പൊ പറയാം..മുഹമ്മദ് വീണ്ടും ചിരിച്ചു.
അദിതിയുടെ കണ്ണുകളെരിഞ്ഞു...ബാത്റൂമിലെ വാഷ്ബേസിനില്‍ നിന്ന് വരുന്ന തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി അദിതി നിവര്‍ന്ന് നിന്നു. ടാപ്പില്‍ നിന്നും കുറച്ച് വെള്ളം കോരിയെടുത്ത് അവള്‍ മുന്നിലെ കണ്ണാടിയിലേക്ക് ഒഴിച്ചു. മുകളില്‍ നിന്നും വെള്ളം ഒരു ചെറിയ തോട് പോലെ താഴേക്ക് ഒലിച്ചു..കണ്ണുനീര്‍ പോലെ...
നാട്ടില്‍ വീടിന്‍റെ പുറകിലായി കടല്‍ പോലെ പരന്ന് കിടക്കുന്ന കോള്‍പാടം..പാടത്തിന്‍റെ നടുവിലായി ഒരു കോണ്‍ക്രീറ്റ് പാലം..ഒരു പാട്കഥകളുറങ്ങുന്ന ആ പാലത്തിന്‍റെ അടിയിലൂടെ ഒഴുകുന്ന ഒരു തോട്..കണ്ണുനീര്‍ പോലെ..നേര്‍ വഴിയായി ഒഴുകുന്ന തോട് പെട്ടന്ന് വളഞ്ഞൊഴുകുന്ന ഒരു ഭാഗത്ത് കൈതകള്‍ നിറഞ്ഞ ഒരു കടവുണ്ട്. ആരു കൊണ്ടിട്ടെന്നറിയില്ല നിറയെ ഉരുളന്‍ കല്ലുകളുമുണ്ട് അവിടെ.ആ കടവില്‍ പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടി, ചെറിയ കല്ലുകളെടുത്ത് വെള്ളത്തിലേക്കിടുന്നു. അതുണ്ടാക്കുന്ന ചുഴികളില്‍ അവളൊരു ഉന്‍മാദത്തോടെ നോക്കുന്നു...വാഷ്ബേസിനില്‍ ചുഴിഞ്ഞൊഴുകുന്ന വെള്ളത്തില്‍ നിന്നും കണ്ണുകളുയര്‍ത്തി അദിതി കണ്ണാടിയിലേക്ക് നോക്കി. ടാപ്പടച്ച്, മുഖം തോര്‍ത്തി കൊണ്ട് അടുക്കളയിലേക്ക് നടന്നു..
****
അദിതി വരുമ്പോള്‍ ഗ്രേസ് അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി കൊണ്ടിരിക്കുന്നു. പാവം..പത്ത് നാല്‍പത്തിയഞ്ച് വയസ്സായിട്ടും അവര്‍ക്കിന്നും വല്ലാത്ത ആധിയാണ് എല്ലാറ്റിനും.
അദിതി: ഇന്നെന്താണ് ഗ്രേസമ്മെ മുഖം വല്ലാതെ വീര്‍ത്തിരിക്കുന്നത്? ഫോണ്‍ ചെയ്തില്ലെ? മോള്‍ടെ വിശേഷമൊക്കെ എങ്ങനെ? 11 ആം തിയ്യതിയല്ലെ ഡേറ്റ് പറഞ്ഞിരിക്കുന്നത്?
ഗ്രേസ്: ങും. അതു തന്നെ പ്രശ്നം, അവര്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. കൊച്ചിന്‍റെ കിടപ്പില്‍ എന്തോ തകരാറുണ്ടത്രെ. ഡോക്ടര്‍ പറഞ്ഞു ചിലപ്പൊ സിസ്സേറിയന്‍ വേണ്ടി വരുമെന്ന്..അതിനു കാശുണ്ടാക്കാന്‍ ഞാനെവിടെ പോവാനാ..എനിക്കവളെ മാത്രം നോക്കിയാ പോരല്ലോ വേറെയുമില്ലേ രണ്ടെണ്ണം..ബുദ്ധിമുട്ടിക്കാതെ രണ്ടും രണ്ടാക്കി തന്നാ മതിയായിരുന്നു ..ജീസ്സസ്..ഗ്രേസ് ഒരു നെടുവീര്‍പ്പിട്ടു.
-നീയെന്തായാലും പ്രസവിക്കുന്നത് ഇരട്ടകളെയായിരിക്കും.
-ഓ എനിക്കൊന്നും വയ്യ..ഞാനൊരൊറ്റ മോനെയെ പ്രസവിക്കൂ..അതും നിന്‍റെ കൂട്ട്, തങ്കകുടം പോലത്തെ ഒരു കള്ളനെ..പതിനേഴുകാരിയുടെ മധുര സ്വപ്നങ്ങളില്‍ ഒരു കള്ളനെ പോലെയാണവന്‍ വന്നത്..കോളേജിലെ രണ്ടാം വര്‍ഷ ബിരുദക്കാരന്‍! പ്രീഡിഗ്രിക്ക് പഠിക്കുന്ന, അവളുടെ ഭംഗിയുള്ള കണ്ണുകളിലെ മയില്‍പീലി എന്നും ചൂടുന്ന കാര്‍`വര്‍ണ്ണന്‍..നിറഞ്ഞ കണ്ണുകള്‍ ഗ്രേസിനെ കാണിക്കാതെ അദിതി മുറിയിലേക്ക് പോയി.
****
ഊണ് കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അദിതിയുടെ മുന്നിലിരുന്ന് ഗ്രേസ് കരഞ്ഞു.
ഗ്രേസ്: മോളെ..ഇതൊക്കെ ഞാന്‍ എങ്ങിനെയാ? അവര്‍ക്ക് മുഴുമിപ്പിക്കാനായില്ല.
- അല്ലെങ്കില്‍ തന്നെ ഞാനീ കാശ് കൊണ്ടൊക്കെ എന്തു ചെയ്യാനാ? അദിതി അവരുടെ കൈകളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
ഗ്രേസ്: ദൈവം മോളെ അനുഗ്രഹിക്കും...-ദൈവം എന്നെ ഇപ്പൊഴേ അനുഗ്രഹിച്ചിരിക്കുകയല്ലെ! അദിതി ഉള്ളില്‍ പറഞ്ഞു..ഒരു ചിരിയോടെ..
****
ടി വി യില്‍ എന്തോ മിമിക്രി പരിപാടി. ബോറടിച്ചപ്പോള്‍ ഓഫ് ചെയാനായി റിമോട്ട് എടുത്തപ്പോഴാണ്, അദിതിയുടെ സെല്‍ റിങ് ചെയ്തത്. ടീ വി ഓഫ് ചെയ്ത്, അവള്‍ സെല്ലില്‍ നോക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് കോളെടുക്കുന്നത്..സെല്ലില്‍ പേര് തെളിഞ്ഞു. .രാജീവ്! നാട്ടില്‍ നിന്നുള്ളവരില്‍ നിന്ന് ഈ നമ്പര്‍ മാത്രമെ സേവ് ചെയ്തിട്ടുള്ളൂ..
അദിതി: ഹലോ..
രാജീവ്: ഹലോ അദിതി? അറിയാമോ? അവിടുത്തെ ഒരു പ്രജയാണേ..
അദിതി: ഓ എന്താ അറിയാതെ മഹാരാജാവെ? നമ്പര്‍ കണ്ടപ്പൊഴേ മനസ്സിലായി. വാശിപിടിച്ച് സേവ് ചെയ്തിട്ടതല്ലെ എന്‍റെ മൊബൈലില്‍! ഈയിടെയായി കാണാറില്ലല്ലൊ?
രാജീവ്: അതിനെന്താ? കാണാലോ..ഇന്ന് തന്നെയായിക്കോട്ടെ..അതും ഒരു ക്ലീന്‍ നൈറ്റ് ഔട്ട്..എന്താ?
അദിതി-അയ്യയ്യോ.. എന്തു പറ്റി? പിശുക്കൊക്കെ മാറിയോ?.ഒരു കൊഞ്ചലോടെ അദിതി ചോദിച്ചു.
രാജീവ്: അതൊന്നുമില്ല. ഒരു ചെയ്ഞ്ച്..
അദിതി: എപ്പൊഴാ വരുന്നെ?
രാജീവ്: ഒരു ഒമ്പത് മണി..ഒകെ?
അദിതി: ഒകെ..
*****
-ഇതൊക്കെ അഴിച്ച് വയ്ക്കുന്നില്ലെ? മുന്‍പേ ചോദിക്കണമെന്ന് കരുതിയിരുന്നതാണ്. ഈ രുദ്രാക്ഷം കൂടാണ്ട് കാവി കളറില്‍ മുത്തുകളുള്ളഇതെന്ത് മാലയാ? ഒരു കൊച്ച് കുട്ടിയുടെ കൌതുകത്തോടെ അദിതി ചോദിച്ചു.
-ഒ ഇതോ? ഇത് ബുദ്ധിസ്റ്റുകളുടേതാണ്. അഴിച്ച് വയ്ക്കുന്നതിനിടയില്‍ രാജീവ് പറഞ്ഞു.
രാജീവ്: ഭക്ഷണമിരിപ്പുണ്ടോ? നേരത്തെ എന്തോ വിശപ്പ് തോന്നിയില്ല.
അദിതി: അതിന് പട്ടരേ..ഇന്ന് നോണാണല്ലോ! ചോറ് കാണും..പിന്നെ തൈരും..മതിയോ? പിന്നെന്താ..ങും..പപ്പടം കാച്ചി തരാം.
രാജീവ്: ഓ ധാരാളം..അദിതി എഴുന്നേറ്റു.
-മഹതിയായ ഗ്രേസ് ഇല്ലെ? അവരെവിടെയും പോവില്ല എന്നറിയാമായിരുന്നെങ്കിലും രാജീവ് ചോദിച്ചു.
-ഉം. എട്ടര കഴിഞാല്‍ അവര് കിടക്കും. പിന്നെ ഞാന്‍ വിളിക്കാറില്ല. പിന്നെ...ഇവിടെ പറയുന്നതും, നടക്കുന്നതുമൊന്നും കാണണ്ടല്ലോ!പിന്നെയ്..അത്യാവശ്യം ഒരു പപ്പടം കാച്ചാനൊക്കെ എനിക്കറിയാട്ടോ..ഒരു കള്ള ചിരിയോടെ അദിതി അടുക്കളയിലേക്ക് നടന്നു...രാജീവും എഴുന്നേറ്റ് നടന്നു..വേച്ച് വേച്ച്..
-ഏയ്..ഞാന്‍ നേരത്തെ കണ്ടില്ല..ഇതെന്ത് പറ്റി കാലിന്? അദിതി രാജീവിനെ താങ്ങി കൊണ്ട് ചോദിച്ചു. രാജീവ്: ഓ ഒരു ചെറിയ മുറിവ്..ഷിപ്പിലൊന്ന് വീണു.
അദിതി: എവിടെ? കാണട്ടെ..അദിതി രാജീവിന്‍റെ പാന്‍റ്സ് പതുക്കെയുയര്‍ത്തി. വലത് വണ്ണങ്കാലിലായി ഒരു മുറിവ്..അദിതി അതില്‍ പതുക്കെതടവി. കുറച്ച് സമയം അവളൊന്നും പറഞ്ഞില്ല..
****
-എവിടെ? കാണട്ടെ? അദിതി: അയ്യൊടാ..അങ്ങനിപ്പൊ കാണണ്ട..
-എന്നായാലും ഞാന്‍ കാണേണ്ടതല്ലെ..അവന്‍ അദിതിയുടെ കാലുയര്‍ത്തി അവന്‍റെ മടിയില്‍ വച്ചു. എന്നിട്ട് അവളുടെ പാവാട പതുക്കെ മുകളിലേക്ക് മാറ്റി..അവന്‍റെ കൈ താഴേക്ക് പിടിച്ച് കൊണ്ട് അദിതി മെല്ലെ വിളിച്ചു..ഏയ്..വിനൂ. അവളുടെ കാലില്‍ പതുക്കെ തടവി കൊണ്ട്വിനു ഇരുന്നു.
അദിതി: എന്ത് പറ്റിയെടാ? വിനുവിന്‍റെ മുഖമുയര്‍ത്തി അദിതി അവന്‍റെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി..ഏയ്. എന്താടാ ഇത്?ചോര പടര്‍ന്ന് കുങ്കുമ നിറമാര്‍ന്ന മുറിവിലേക്ക് നോക്കി അവര്‍ ഇരുന്നു..ഒന്നും മിണ്ടാതെ ..
*****
എന്തു പറ്റിയെടോ? അദിതിയുടെ മുഖമുയര്‍ത്തി രാജീവ്, അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി..ഏയ് എന്താടോ ഇത്? ചോര പടര്‍ന്ന് കുങ്കുമനിറമാര്‍ന്ന മുറിവിലേക്ക് നോക്കി അവര്‍ ഇരുന്നു..ഒന്നും മിണ്ടാതെ..പാതി രാത്രിയെപ്പഴോ അദിതി ഉറക്കമുണര്‍ന്നപ്പോള്‍ തലയിണ ചുമരിനോട് ചേര്‍ത്ത് വച്ച് രാജീവ് ഇരിക്കുന്നുണ്ട്. കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.പുതപ്പ് മാറിനോട് ചേര്‍ത്ത് പിടിച്ച് അയാളുടെ നഗ്നമായ നെഞ്ചില്‍ മുഖമമര്‍ത്തി അദിതി ചോദിച്ചു. എന്തേ? എന്തേയിത്ര ആലോചിക്കാന്‍..?
രാജീവ് ഒന്നും പറഞ്ഞില്ല. കുറച്ച് നേരത്തിന്‍ ശേഷം അദിതി വീണ്ടും ചോദിച്ചു..
അദിതി: ഞാനൊന്ന് ചോദിച്ചോട്ടെ?
രാജീവ്: ങും..രാജീവ് ചെറുതായൊന്ന് മൂളി.അദിതി: വീട്ടിലെല്ലാവരുമുണ്ടായിട്ടും എന്തേ കല്യാണം കഴിച്ചില്ല?രാജീവ്: ആരു പറഞ്ഞു..ഞാന്‍ കല്യാണം കഴിച്ചില്ലെന്ന്?
അദിതി: എന്ത്!! എന്നിട്ടൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ?
രാജീവ്: തന്നോടെന്നല്ല..ആരോടും ഒന്നും പറഞ്ഞിട്ടില്ല..
അദിതി: അവരെന്നിട്ടെവിടെ ഇപ്പൊ?
രാജീവ്: അറിയില്ല..അന്വേഷിക്കാറില്ല.
അദിതി: സങ്കടാവില്യാച്ചാല്‍ എന്താ ഇണ്ടായേന്ന് എന്നോട് പറയാമോ?ഒരു ചിരി മുഖത്ത് വരുത്തി കൊണ്ട് രാജീവ് ഒന്ന് നിവര്‍ന്നിരുന്നു..അദിതി അയാളെ വലത് കൈ കൊണ്ട് ചുറ്റി പിടിച്ചു..
അദിതി: സുന്ദരിയായിരുന്നൊ?
രാജീവ്: ങും..ഒരു ചെമ്പനീര്‍ പൂ പോലെ..ചുവപ്പില്‍ ഇളം റോസ് പൂക്കള്‍ പ്രിന്‍റ് ചെയ്ത ചുരിദാറിടുമ്പോള്‍ പ്രത്യേകിച്ചും..ആ ഡ്രസ്സായിരുന്നുഎനിക്കേറ്റവും ഇഷ്ടം..
****
ഞാനിന്നലെ സുജിയെ കണ്ടിരുന്നു..
സുജി: എന്നെയോ? പുരികമുയര്‍ത്തി അവള്‍ ചോദിച്ചു.
രാജീവ്: അതെ..ത്രിശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍..ഞാന്‍ പറയട്ടെ..ചുവപ്പില്‍ ഇളം റോസ് പൂക്കള്‍ പ്രിന്‍റ് ചെയ്ത ചുരിദാര്‍ അല്ലെ ഇന്നലെ ഇട്ടിരുന്നെ?
സുജി: ങും..രാജീവ് എവിടെ വച്ച്...?ഞാന്‍ വീട്ടിനടുത്ത ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നൂ..
സുജി: ഓ..ദാ ബസ്സ് വന്നു...അവള്‍ മറ്റൊന്നും പറയാതെ നടന്നു ബസ്സില്‍ കയറി.
- ഞാന്‍ 7 മണിക്ക് വിളിക്കും..രാജീവ് പുറകില്‍ നിന്ന് വിളിച്ച് പറഞ്ഞു..7 മണിക്ക് വിളിച്ചപ്പോള്‍ എടുത്തത് സുജിയുടെ അമ്മയായിരുന്നു..
അമ്മ: ആ മോനോ? അവള്‍ മുറിയിലാ..ഞാന്‍ വിളിക്കാം..ങാ..പിന്നെ രാവിലെ മോന്‍റച്ഛന്‍ വിളിച്ചിരുന്നു..എന്‍റെ അസുഖത്തിന്‍റെ വിവരം ചോദിച്ചു..പിന്നെ കല്യാണത്തിന്‍റെ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു..കുറച്ച് ദിവസങ്ങളല്ലേ ഇനി ഉള്ളൂ..ഒരുക്കങ്ങളൊക്കെ എന്തായി എന്നും ചോദിച്ചു. ങാ..ദാ അവള് വന്നു..ഞാന്‍ കൊടുക്കാം..
സുജി: ഹലോ..
രാജീവ്: ഹലോ..ഇതു ഞാനാ..എന്തേയിന്ന് ഒന്നും പറയാതെ പോയ്കളഞ്ഞത്?
സുജി: ഓ..അതോ അതൊന്നുമില്ല..ബസ്സ് വന്നപ്പോ ..
രാജീവ്: ങും..ഇവിടെ എല്ലാവരും കല്യാണത്തിന്‍റെ ഒരുക്കത്തിലാ..ദുബായീന്ന് ചേച്ചിയൊക്കെ 13-ആം തിയ്യതി തന്നെ എത്തുമെന്ന് പറഞ്ഞു..ഹലോ...ഹലോ..സുജീ..എന്ത് പറ്റി..എന്താ ഒന്നും പറയാത്തെ?
സുജി: ഏയ് ഒന്നുമില്ല..ഒരു ചെറിയ തലവേദന.
രാജീവ്: മരുന്ന് കഴിച്ചില്ലേ?
സുജി: ങും..
രാജീവ്: ഇനി രണ്ട് ദിവസമേയുള്ളൂ..അപ്പൊഴേക്കും തലവേദനയൊക്കെ മാറ്റിക്കോണേ..
സുജി: ങും..രാജീവ്: ശരിയെന്നാ..സുജി പോയി റെസ്റ്റ് എടുത്തോളൂ..ഗുഡ് നൈറ്റ്..സ്വീറ്റ് ഡ്രീംസ്..
സുജി: ഒകെ..
ഒരു വേദന നിറഞ്ഞ ചിരിയോടെ അദിതി അയാളെ കേട്ട് കൊണ്ടിരുന്നു..രാജീവ് വലത് കൈ കൊണ്ട് അദിതിയെ ചുറ്റി പിടിച്ചു..
രാജീവ്: കല്യാണം ആഘോഷമായി തന്നെ നടന്നു..
ആഘോഷമായി തന്നെ നടന്ന കല്യാണം!..അദിതി മനസ്സില്‍ വീണ്ടും പറഞ്ഞു..
രാജീവ്: നിന്നെ പോലെ സുന്ദരികളായവര്‍ കരയുമ്പോള്‍ ഒരു സൌന്ദര്യമൊക്കെയുണ്ട്.
അദിതി: ഏയ്..എന്തോ..അദിതി പതുക്കെ കണ്ണുകള്‍ തുടച്ചു..
*****
നിന്നെ പോലെ സുന്ദരികളായവര്‍ കരയുമ്പോള്‍ ഒരു സൌന്ദര്യമൊക്കെയുണ്ട്..പക്ഷെ ഇതിപ്പൊ രണ്ട് ദിവസമായി ഈ കരച്ചില്‍.രാജീവ് ഒരു ചെറുചിരിയോടെ പറഞ്ഞു..സുജി പതുക്കെ എഴുന്നേറ്റ് ജനാലക്കരികിലേക്ക് നടന്നു..
സുജി: ഞാന്‍ അമ്മയെ കുറിചോര്‍ത്തു..ഇപ്പൊ ഒറ്റയ്ക്ക് അവിടെ..സുജിയുടെ ചുമലില്‍ കൈ ചേര്‍ത്ത് കൊണ്ട് രാജീവ് പറഞ്ഞു. ഇന്നലെ തിരക്കും ക്ഷീണവും..ഇന്ന് അമ്മയെ കുറിച്ചോര്‍ത്ത് സങ്കടം..എന്‍റെ കാര്യം കഷ്ടമാണെന്നാ തോന്നുന്നേ..സുജി രാജീവിനെ ഒന്ന് സൂക്ഷിച്ച് നോക്കി.
എന്‍റമ്മേ..ഞാനൊരു തമാശ പറഞ്ഞതാണേ..ഇനിയിപ്പൊ അതും പറഞ്ഞ് കരച്ചില് കൂട്ടണ്ട..
*****
കൌസല്യാ സുപ്രജാ രാമാ..വീണ ഇന്‍സ്ട്രുമെന്‍റല്‍ ആണ് അലാം സെറ്റ് ചെയ്തിരിക്കുന്നത്..5 മണിയായി..
അദിതി: ഇന്ന് വര്‍ക്ക് ഉണ്ടോ?
രാജീവ്: ഉം..പക്ഷെ പോകുന്നില്ല..അതിങ്ങെടുക്ക്..അദിതി മൊബൈല്‍ എടുത്ത് കൊടുത്തു..ജോര്‍ജ്ജിനെ വിളിച്ച് ഞാനിന്ന് വരുന്നില്ലെന്ന് പറയട്ടെ..കോണ്ടാക്റ്റ്സില്‍ നിന്ന് ജോര്‍ജ്ജിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. ബീപ്..വീണ്ടും ട്രൈ ചെയ്തപ്പൊഴും ബീപ്..
അദിതി: എന്താ എടുക്കുന്നില്ലേ?രാജീവ്: ഇല്ല..എങഗേജ്ഡ്.
****
-എന്തേ എടുക്കുന്നില്ലേ?രാജീവ്: ഇല്ല..എങഗേജ്ഡ്..-പോട്ടെടാ..വിചാരിച്ചതിലും നേരത്തെ അല്ലേ പോകുന്നത് ..വൈകീട്ടല്ലല്ലോ...രാജശേഖരന്‍ മാനേജര് നിനക്കാദ്യമായി ഒരുപകാരം ചെയ്തതല്ലേ.., പവിത്രന്‍ പറഞ്ഞു..
രാജീവ്: ങും..കളിയാക്കിക്കോടാ..നീ കെട്ടുമ്പൊ അറിയാം. ..ആഴ്ച്ച ഒന്ന് കഴിഞ്ഞു. അവളെ ഒന്ന് ശരിക്ക് കണ്ട് പോലുമില്ലെടാ..പവിത്രന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു..വാ..പോകാം..രാജീവ് ബൂത്തില്‍ നിന്ന് ചാടിയിറങ്ങി. കുരിശ്..ആവശ്യം നേരത്ത് കോപ്പിലെ ചാര്‍ജ്ജും തീര്‍ന്നു..
തണുക്കുന്നില്ലേ..കഴുത്തിലെ മഫ്ലര്‍ ഒന്നു കുടി ചുറ്റി കൊണ്ട് പവിത്രന്‍ ചോദിച്ചു..
രാജീവ്: ങും?...ങും ങും..
*****
തണുക്കുന്നില്ലേ..ബാത്ത് ടബ്ബില്‍ അയാളുടെ മാറില്‍ പുറം ചാരി കിടക്കുമ്പോള്‍ അദിതി ചോദിച്ചു.
രാജീവ്: ങും? ങും ങും..
അദിതി: എന്നിട്ട് ..അദിതി കൈ കൊണ്ട് അയാളുടെ കൈ കോര്‍ത്ത് പിടിച്ചു.
****
സുജൂ..സുജൂ..ഇവളിതെവിടെ പോയ്? രാജീവ് കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തി. ശബ്ദമൊന്നും കേള്‍ക്കാനില്ല..അയാള്‍ വാതിലില്‍ മുട്ടി നോക്കി.ശ്ശെടാ..ഇവളിതെവിടെ? അയല്‍പ്പക്കത്തെ ആലീസ് ചേച്ചിയോട് തിരക്കാം എന്നോര്‍ത്ത് തിരിഞ്ഞ് നടക്കുമ്പോഴാണ് പിന്നില്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടത്..തിരിഞ്ഞ് നോക്കിയപ്പോള്‍ ഉറക്കച്ചടവോടെ സുജി..
രാജീവ്: ങാ..എവിടെ പോയീന്ന് വിചാരിച്ചു ഞാന്‍..
സുജി: ഒരല്‍ഭുതത്തോടെ ..എന്ത് പറ്റി, വിളിച്ചില്ല?
രാജീവ്: ഓ സെല്ലിലെ ചാര്‍ജ്ജ് തീര്‍ന്നു..അതും പറഞ്ഞ് കൊണ്ട് രാജീവ് അകത്തേക്ക് കയറി, ഇടത് കൈ കൊണ്ട് സുജിയെ ചേര്‍ത്ത് പിടിച്ച് കൊണ്ട്.
-ഞാന്‍ കുളിച്ചിട്ടില്ല..സുജി പറഞ്ഞു..
രാജീവ്: ഞാനും..അവന്‍ അവളുടെ കാതില്‍ കടിച്ചു. പതുക്കെ ഒഴിഞ്ഞ് മാറി കൊണ്ട് അവള്‍ പറഞ്ഞു. പോയി കുളിക്കൂ..ഒരു നീരസത്തോടെരാജീവ് അവളെ വിട്ട് കൊണ്ട് കുളിമുറിയിലേക്ക് പോയി.രാജീവ് ടബ്ബില്‍ വെള്ളം നിറച്ച് അതില്‍ കിടന്നു. തുടര്‍ച്ചയായി ഒരു പാട് സമയം യാത്ര ചെയ്തതിന്‍റെ നല്ല ക്ഷീണമുണ്ട്.
****
രാജീവ് ബാത്ടബ്ബില്‍ ഒന്ന് കൂടി ചാഞിരുന്നു. .അദിതിയും. ട്ടടഡിങ്ടൊങ്...നോകിയടോണ്‍..ടബ്ബില്‍ കിടന്ന് കൈയ്യെത്തിച്ച് ഫ്ലഷിന് മുകളില്‍ വച്ചിരുന്ന ഫോണെടുത്തു.
രാജീവ്: ഹലോ..
ജോര്‍ജ്ജ്: ആ ഹലോ..എന്തേ നീ വിളിച്ചേ?
രാജീവ്: പ്രത്യേകിച്ചൊന്നുമില്ല..ഞാനിന്ന് വരുന്നില്ലെന്ന് പറയാനാ...
ജോര്‍ജ്ജ്: ങും? എന്തു പറ്റി?
രാജീവ്:ഏയ് ഒരു മൂഡില്ല.
ജോര്‍ജ്ജ്: ഹും..എന്തു പറയാനാ..നീ പണ്ടേ ഇങ്ങനെയല്ലേ..ഓകെ..
രാജീവ്: ഓകെ..
*****
ട്ടടഡിങ്ടൊങ്...നോകിയടോണ്‍..ഇതാരുടേതാ? വെന്‍റിലേറ്ററിന്‍റെ തട്ടില്‍ നിന്ന് രാജീവ് ആ സെല്‍ഫോണ്‍ കൈ നീട്ടി എടുത്തു. സ്ക്രീനില്‍ സുജിയുടെ മുഖം. ഈ വീട്ടിലെ നമ്പര്‍! രാജീവ് ഫോണ്‍ കട്ട് ചെയ്തു. അയാള്‍ ടബ്ബില്‍ നിന്നുമെഴുന്നേറ്റു. ആ ഫോണിന്‍റെ ബ്രൌസറിലൂടെ വിരലോടിച്ചു.ഇമേജസില്‍ സുജിയുടെ പല മുഖങ്ങള്‍..ഒടുവില്‍.. ബെഡ് ലാമ്പിന്‍റെ അരണ്ട വെളിച്ചത്തില്‍, അര്‍ദ്ധനഗ്നയായ സുജിയുടെ കഴുത്തില്‍ മുഖം തിരിച്ച് ചുംബിക്കുന്ന ഒരാണും..രാജീവിന്‍റെ സിരകളില്‍ രക്തം ഇരച്ച് കയറി..എത്ര നേരം വീണ്ടും ടബ്ബില്‍ തന്നെ കിടന്നുവെന്നറിയില്ല;മരവിച്ച് പോയ ശരീരവും, മനസ്സുമായി..രാജീവ് പതുക്കെ കുളിമുറിയില്‍ നിന്ന് ബെഡ്റൂമിലേക്ക് വന്നു. സുജി കിടക്കയില്‍ ഇരിക്കുന്നുണ്ട്. രാജീവ് മൊബൈല്‍ സുജിയുടെ കയ്യില്‍ കൊടുത്തു. സുജി പതുക്കെ മുഖം തിരിച്ചു പറഞ്ഞു..ഞാനെല്ലാം പറയാം..
രാജീവ് ഒന്നും മിണ്ടിയില്ല. സുജി പറഞ്ഞു കൊണ്ടിരുന്നു.. രാജീവ് ഒന്നും മിണ്ടാതെ കേട്ട് കൊണ്ടുമിരുന്നു..ഒരു നിശ്വാസത്തോടെ സുജി പറഞ്ഞ് നിര്‍ത്തി.രാജീവ് പതുക്കെ കട്ടിലില്‍ ഇരുന്ന് ഒരു സിഗരെറ്റിന് തീ കൊളുത്തി.
സുജീ..ആര്‍ദ്രമായി അയാള്‍ വിളിച്ചു. കലങ്ങിയ കണ്ണുകളോടെ സുജി തിരിഞ്ഞു നോക്കി.
രാജീവ്: ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ എപ്പൊഴെങ്കിലും നിനക്കെന്നോട് പറയാമായിരുന്നില്ലേ? ആദ്യമായി നിന്നെ പെണ്ണ് കാണാന്‍ വന്നപ്പോള്‍..നീയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍..അറ്റ്ലീസ്റ്റ്, കല്യാണ റിസപ്ഷന്‍റെ സമയത്ത്, ഇത് എന്‍റെ ഫ്രണ്ട് സൂരജ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴെങ്കിലും...(കുറച്ച് നേരത്തെ മൌനത്തിന് ശേഷം)..എപ്പൊഴെങ്കിലും..
സുജി: ...ഐയാം സോറി..
****
രാജീവിന്‍റെ വിരലുകളില്‍ കനലിന്‍റെ ചൂട്..അയാള്‍ സിഗരെറ്റ് ബട്ട് ക്ലോസെറ്റിലേക്കിട്ടു. ബാത്റൂമിലെ കനത്ത പുകമറയ്ക്കുള്ളില്‍ അദിതിയുടെ മുഖം..ചുവന്ന് തുടുത്തിരിക്കുന്നു..അവളുടെ നനുത്ത തേങ്ങല്‍ ആ മുറിക്കുള്ളില്‍ തളം കെട്ടി നിന്നു..
****
ഞാന്‍ പോകുന്നു..സുജി പറഞ്ഞു..
-സൂരജ് എവിടെ വരും? രാജീവ് ചോദിച്ചു.
സുജി: കോളേജ് സ്റ്റോപ്പില്‍..
രാജിവ്: നടക്കേണ്ട..ഞാന്‍ കൊണ്ട് വിടാം..
വേണ്ട..സുജി പറഞ്ഞു..
വീട്ടില്‍ നിന്നും കോളേജ് സ്റ്റോപ്പിലെത്തുന്നവരേയും കാറിന്‍റെ സൈഡ് ഗ്ലാസ്സില്‍ മുഖമമര്‍ത്തി സുജി പുറത്തേക്ക് നോക്കിയിരുന്നു..മഴ പെയ്യുന്നുണ്ട്..കാര്‍ സ്റ്റോപ്പില്‍ നിര്‍ത്തി..
ഞാനൊന്നും പറയുന്നില്ല..എന്നോട് ക്ഷമിക്കൂ..സുജി പറഞ്ഞു..
രാജീവ്: ങും..ഓള്‍ ദ ബെസ്റ്റ്സ്...
മഴ് രൂക്ഷമായി മൂന്ന് നാല് ദിവസം പെയ്തു. ഇടവപ്പാതി ഒഴിഞ്ഞ് ആകാശം വീണ്ടും തെളിഞ്ഞു...
*****
ഒരു പാട് ദിവസങ്ങള്‍ക്ക് ശേഷം ആകാശം വീണ്ടും തെളിഞ്ഞു. കര്‍ട്ടന്‍ നീക്കുമ്പോള്‍ അദിതി പറഞ്ഞു. ഇത് വരെ ക്ലൌഡിയായിരുന്നു..രാജീവ് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അദിതി പറഞ്ഞു..ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ?
-ഇനിയെന്താ..രാജീവ് ചോദിച്ചു.
അദിതി: അന്ന് ആദ്യമായി എന്നെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞില്ലെ..32 ഇയര്‍ ഓള്‍ഡ് വെര്‍ജിനാണെന്ന് അത് സത്യമായിരുന്നോ?
-ഹഹഹ..രാജീവ് ഒരുപാട് ചിരിച്ചു. ഒടുവില്‍ ഒരു മന്ദഹാസത്തോടെ പറഞ്ഞു..അതെ..തിരിഞ്ഞ് ലാപ്ടോപ്പെടുക്കുമ്പോള്‍ പറഞ്ഞു..ഒരു തമാശ കേള്‍ക്കണോ..മോഹന്‍ ലാലിന്‍റെ തൂവാനതുമ്പികള്‍ കണ്ട്പ്പൊ തൊട്ട് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു..ഞാന്‍ കല്യാണം കഴിക്കുന്നപെണ്ണുമായേ ആദ്യമായി ഇടപഴകൂ..അല്ലെങ്കില്‍ ഞാനാദ്യം ആരുമായി ഇടപഴകുന്നുവോ അവരെ ഞാന്‍ കല്യാണം കഴിക്കുമെന്ന്...ആദ്യത്തേതോ നടന്നില്ല..രണ്ടാമത്തേത് എങ്ങിനെ? ഉറപ്പിക്കാലോ..?ഒരു ചിരി ചിരിച്ചു കൊണ്ട് രാജീവ് ഇറങ്ങിപ്പോയി..
ഒരല്‍ഭുത ലോകത്തിലെന്ന പോലെ അദിതി തന്നെ മറന്നു നിന്നു...ഒരു നൊടിയിടയില്‍, ഒരു ഉള്‍വിളി..മനസ്സിലൂടെ അതിതീക്ഷ്ണമായി കാലത്തിന്‍റെ സഞ്ചാരം...ചിത്രങ്ങളൊന്നൊന്നായി അവളുടെ ഓര്‍മ്മകളിലൂടെ പാഞ്ഞ് പോയി...വിനു..കല്യാണനിശ്ചയം..ബൈക്ക് യാത്ര..ചോരയില്‍ കുതിര്‍ന്ന വിനുവിന്‍റെ മുഖം..നക്ഷത്രക്കളങ്ങളില്‍ വൈധവ്യ സമാനയോഗം കണ്ട് വിളറിയ ജ്യോത്സ്യന്‍റെ മുഖം..ജാതകവിധിയില്‍ മനം നൊന്ത് പ്രാണന്‍ വെടിഞ്ഞ അമ്മയുടെ മുഖം..ആരുമില്ലാത്ത ഇവള്‍ക്ക് ഞാനുണ്ടെന്ന് പറഞ്ഞ്,വിധിയെ വെല്ലുവിളിച്ച് ഒടുവില്‍ നീന്തറിഞിട്ടും മരണത്തിന്‍റെ ചുഴിയിലിറങ്ങിയൊലിച്ചു പോയ മുറചെക്കന്‍ അനന്തേട്ടന്‍റെ നീലിച്ച മുഖം..ഏറ്റവും ഒടുവില്‍ ഗള്‍ഫ് ന്യൂസിന്‍റെ ഫ്രണ്ട് പേജിലെ ചോരയൊലിച്ച മുഹമ്മദിന്‍റെ മുഖം..ഈശ്വരാ...വേണ്ട..ഇനിയും...അദിതി ഓടി ചെന്ന് ഫോണെടുത്ത് രാജിവിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു..
ഹലോ..എന്താ അദിതി? മറുതലക്കല്‍ രാജിവിന്‍റെ ശബ്ദം..
അദിതി: രാജീവ്...ഇപ്പൊ പോവെണ്ടാ..എനിക്കൊരു കാര്യം..പറഞ്ഞ് തീരും മുന്‍പേ അദിതിയുടെ കാതില്‍ വിധി ശബ്ദങ്ങളുടെ രൂപമാര്‍ന്നു..പൊട്ടി ചിതറുന്ന ചില്ലുകളുടെ ശബ്ദങ്ങള്‍, തകരുന്ന ലോഹങ്ങള്‍ തെറിച്ച് വീഴുന്ന ശബ്ദങ്ങള്‍, നെഞ്ചിടിപ്പുകള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ ഉരസ്സി പായുന്ന ശബ്ദങ്ങള്‍ ...അദിതിയുടെ വിറക്കുന്ന കൈകളില്‍ നിന്ന് റിസീവര്‍ താഴെ വീണു...
****
അദിതി മെല്ലെ കണ്ണുകള്‍ തുറന്നു...കയ്യും തലയുമൊക്കെ വേദനിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ ഓര്‍മ്മ വരുന്നുണ്ട്..കോള്‍പാടം, ബൈക്ക്, വിനു, അമ്മ, അനന്തേട്ടന്‍, മുഹമ്മദ്, രാജീവ്...അദിതി പതുക്കെ എഴുന്നേറ്റ് നടന്നു ബാത് റൂമിലെ കണ്ണാടിക്കു മുന്നില്‍ ചെന്ന് നിന്നു..കണ്ണുകള്‍ ചെറുതായി മങ്ങി..എല്ലാം ഒരു പുക പോലെ..കണ്ണാടിയിലെ രൂപം അവ്യക്തമായി...അവള്‍ വെറുതെ ഒന്ന് ചിരിച്ചു. ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് മുഖം കഴുകി..ഇപ്പോള്‍ അവള്‍ക്ക് വീണ്ടും എല്ലാം വ്യക്തമായി കാണാം..കോള്‍പാടം, ബൈക്ക്, വിനു, അമ്മ, അനന്തേട്ടന്‍, മുഹമ്മദ്, രാജീവ്...അവള്‍ക്ക് കണ്ണാടിയില്‍ ഇപ്പോള്‍ കുറച്ച് കൂടി തെളിഞ്ഞ് കാണാം..അവളുടെ തന്നെ രൂപം..അവള്‍ സ്വയം പറഞ്ഞു...
ഞാന്‍ അദിതി...ഏന്‍ അബ്സൊലൂടിസ്റ്റ്.....

Comments

Anonymous said…
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Popular posts from this blog

സാബ്രെ..

ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം