ശാന്തി പറഞ്ഞ കഥ 2 -)0 ഭാഗം

"വരുന്നോ എന്‍റെ കൂടെ? അവള്‍ അവന്‍റെ കയ്യില്‍ കൈ ചേര്‍ത്തു. കടലിന്‍റെ ആഴങ്ങളിലേക്ക് അവര്‍ നടന്നിറങ്ങി. ചുറ്റും വാക്കുകള്‍ക്കതീതമായ
സൌന്ദര്യസങ്കല്‍പങ്ങളുടെ മുത്തും, പവിഴവും പലജാതി വര്‍ണ്ണങ്ങളായി പൂത്ത് നിന്നു. വേര്‍തിരിച്ചെടുക്കാനാവാത്ത വിധം പരസ്പരം പകര്‍ന്ന
മനസ്സുകള്‍ ആ അനന്തതയുടെ മടിതട്ടില്‍ ശാന്തമായി പുണര്‍ന്നു കിടന്നു...മൂന്നാം നാള്‍ അനിവാര്യമായ ഒരുയിര്‍ത്തെഴുന്നേല്‍പ്പും കാത്ത്..."

എടി എടീ...ഹലോ..ഇതെന്തു പറ്റി ഇവള്‍ക്ക്? ജോഗിങ്ങിന് പോയപ്പൊ തടഞ്ഞു വീണ് തല വല്ല കല്ലേലും ഇടിച്ചോ പടച്ചോനെ.! നസിയ പറഞ്ഞു.
അടുത്ത് ഗൌരിയുമുണ്ട്.
അനു- ഹൊ..ഈ സാഹിത്യവാസനയില്ലാത്തവളുമാരുടെ ഇടേന്ന് എന്നെ അങ്ങോട്ടെടുത്തോണേ...
എടി പഹയത്തി , ഇത് നന്ദഗോപന്‍ സാറിന്‍റെ 'തിരകളറിയാതെ' എന്ന കഥയുടെ അവസാനമാടി.
എത്? നമ്മടെ കലോത്സവം ഉദ്ഘാടിക്കാന്‍ വന്ന ടീമൊ? താടിയൊക്കെ വച്ച്, ഒരു പള പള ഷര്‍ട്ടുമിട്ട് വന്ന
ബ്ലാക്ക് ആന്‍റ് വൈറ്റ് ഐറ്റം! ലിനിയുടെ കമന്‍റ്.
അനു- അങ്ങേര് എന്തിട്ടാലെന്താ? ഒഹ്..എന്നാ എഴുത്താ! നീ വായിച്ചിട്ടില്ലേ? 'തിരകളറിയാതെ'. ഞാനത്
വായിച്ചിട്ട് ഒരാഴ്ച്ഛ അതിന്‍റെ ഹാങ്ങിലായിരുന്നു..!
ഗൌരി- ഇന്നെന്താ പെട്ടെന്ന് നന്ദഗോപന്‍ തലക്ക് കയറിയെ?
അനു-അതെ അങ്ങനെ ചോദിക്ക്.ഞാന്‍ ഇന്ന് രാവിലെ സാറിനെ കണ്ടു, പരിചയപെട്ടു.അദ്ദേഹമിവിടെ അടുത്താടി താമസം.
നസിയ- അള്ളാ. ക്ലാസ്സിപ്പൊ തുടങ്ങും..കുളിക്കണ്ടെ ഇനി..നാല് പേരും നാലുവഴിക്കോടി..
****
അനു- ഗുഡ് മോണിംഗ് സര്‍,
നന്ദന്‍ -ഗുഡ് മോണിംഗ്. ആ ഇന്നൊരാള്‍ കൂടിയല്ലൊ?
അനു -അതെയ്. ഇന്നലെ ഞാന്‍ സാറിനെ പരിചയപെട്ടൂന്ന് പറഞ്ഞപ്പൊ ഇവള്‍ക്ക് വിശ്വാസം വന്നില്ല. അതോണ്ട് ഇറങ്ങി പുറപ്പെട്ടതാ.
നന്ദന്‍- ഹഹഹ. ഇപ്പൊ വിശ്വാസമായോ?
ഉം..ഗൌരി തലയാട്ടി.
നന്ദന്‍- രാവിലെ ഓടുന്നതൊക്കെ കൊള്ളാം .പക്ഷെ പഠിക്കാന്‍ കിട്ടുന്ന ഏറ്റവും നല്ല സമയം കളഞ്ഞ് പഠിപ്പ് ഉഴപ്പരുതെന്ന് മാത്രം,
അനു- ഏയ് ഇല്ല സാര്‍. ക്ലാസ്സിലെ മിടുക്കി കുട്ടികളാ ഞങ്ങള്‍. ഗൌരി ഒന്ന് പതുങ്ങി ചിരിച്ചു.
നന്ദന്‍-ഉം ശരി ശരി.
അനു -സാറിന്‍റെ 'താമര' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ ഒരു ഫോറെസ്റ്റ് ഓഫീസറുടെ ഓട്ടത്തില്‍ നിന്നാണ്.
നന്ദന്‍- ആ..കഥകളൊക്കെ വായിക്കാറുണ്ടൊ?
ഗൌരി-ഉണ്ടോന്നോ? ഒന്നും പറയണ്ട. സാറിന്‍റെ കഥയിലെ എല്ലാ ഡയലോഗും ഇവള്‍ക്ക് ബൈ ഹാര്‍ട്ട് അല്ലെ!
നന്ദന്‍ -സാഹിത്യമൊക്കെ അത്രക്ക് ഇഷ്ടമായിരുന്നെങ്കില്‍ പിന്നെ ഈ ബിഫാം അല്ലാതെ കണ്ട്, ബി ഏ എടുക്കരുതായിരുന്നോ?
അനു -ഓ..ഇത് മമ്മിയുടെ ഒരു ആഗ്രഹമായിരുന്നു..
നന്ദന്‍ - ഓകെ. നിങ്ങളുടെ പാരെന്‍റ്സൊക്കെ എന്തു ചെയ്യുന്നു?
ഗൌരി- എന്‍റെ അച്ഛന്‍ ദേവസ്വം ബോര്‍ഡിലാ..അമ്മ ഹൌസ് വൈഫ്.
നന്ദന്‍-കുട്ടിയുടെയോ?
- ഓ..അവരൊക്കെ അങ്ങ് സ്റ്റേറ്റ്സ്സിലാ..എന്തോ നീരസത്തോടെ അനു പറഞ്ഞു.
അയ്യോ..രമേശന്‍!
ഒപ്പം ഓടിയിരുന്ന കുട്ടികള്‍ നൊടിയിടയില്‍ അപ്രത്യക്ഷരായി.
കുറച്ച് ദൂരം ഓടി കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്നും അവര്‍ വിളിച്ചു. സാ..ര്‍.
നന്ദന്‍ -ആഹാ.എവിടെ മുങ്ങിയതാ രണ്ട് പേരും.
ഗൌരി -അത് രമേശനെ കണ്ടപ്പൊ മുങ്ങിയതാ..ഞങ്ങടെ കോളേജിലെ പ്യൂണാ രമേശന്‍. നല്ല കാലത്ത് പെണ്ണ് കെട്ടാത്തതിന്‍റെ ചൊരുക്കാ..
ഞങ്ങളെയാരെങ്കിലും കണ്ടാ മതി..എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാന്‍. (ഏയ്..അനു ഗൌരിയെ കൈ കൊണ്ട് തട്ടി.)
നന്ദന്‍-ആ എനിക്ക് തോന്നി അങ്ങനെയെന്തെങ്കിലും കാണുമെന്ന്..
അപ്പൊ ശരി..ഞാന്‍ വലത്തോട്ട് തിരിയും.നിങ്ങള്‍ നേരെയല്ലെ..ആ പിന്നെ.എന്‍റെ വീട് ഇവിടെയാ. ഇടക്ക് അങ്ങോട്ടൊക്കെ ഇറങ്ങാം.
എനിക്ക് നല്ല ഒരു ലൈബ്രറി ഉണ്ട്. പിന്നെ അവിടെ ബോറടിച്ചിരിക്കുന്ന ഒരു തള്ളശ്ശിയേയും കാണാം.
അനു -ശരി. ഞങ്ങാളൊരു ദിവസം വരാം സാര്‍.
*****
അപ്രതീക്ഷിതമായി മഴ പെയ്തു.
നന്ദഗോപന്‍ വെറുതെ പുറത്തെ നനു നനുത്ത മഴ നോക്കിയിരിക്കുകയാണ്.
-നന്ദാ..
-എന്താ അമ്മാ..?
-ദാ ഇവിടെ രണ്ട് കുട്ടികള്‍ നിന്നെ കാണാന്‍ വന്നിരിക്കുന്നു.
-ആ ദാ വരുന്നു..
ആ നിങ്ങളാണോ? രണ്ട്, മൂന്ന് ദിവസങ്ങളായി കാണാഞ്ഞപ്പൊ ഞാന്‍ കരുതി രണ്ട് പേരും പഠിപ്പ്
നിര്‍ത്തി പോയെന്ന്.
അനു -സോറി സര്‍. പറയാന്‍ മറന്നു. മൂന്ന് ദിവസം അവധിയായിരുന്നല്ലോ. അതിന്‍റെ കൂടെ ഒരു ദിവസം ലീവും എടുത്തു. അങ്ങനെ നാട്ടിലൊക്കെ ഒന്നു പോയി
കറങ്ങി വന്നു.
അതിന് കുട്ടിയുടെ വീട്ടുകാരൊക്കെ എവിടെയൊ..സ്റ്റേറ്റ്സിലാണെന്നു പറഞ്ഞിട്ട്? നന്ദന്‍ അനുവിനോട് ചോദിച്ചു.
അനു -ആ.. ഇവിടെ ഒരു റിലേറ്റീവ് ഉണ്ട്..
നന്ദന്‍ -ഉവ്വൊ..ആട്ടെ നിങ്ങളൊക്കെ ഏത് നാട്ടുകാരാ?
ഗൌരി- ഞാന്‍ എര്‍ണാകുളത്ത് മരട്.
അനു- ഞാന്‍..അ..അച്ഛന്‍റെ വീട് എര്‍ണാകുളത്ത് തന്നെയാ..
നന്ദന്‍ -ഉം.ശരി, ഇന്ന് ക്ലാസില്ലെ?
അനു -ഇല്ല. ഞങ്ങള്‍ സാധാരണ ഇങ്ങനെയാ. ക്ലാസ്സ് തുടങ്ങുന്നതിന്‍റെ തലേന്ന് എത്തും. മിക്കവാറും എന്തെങ്കിലുമൊക്കെ അസ്സൈന്‍മെന്‍റ്സ്
ഉണ്ടാവുമെ. ഇന്ന് അതൊക്കെ ഉച്ചയോടെ എഴുതി തീര്‍ത്തു. അപ്പൊ കരുതി കുറച്ച് നേരം സാറിന്‍റെ തല കടിക്കാമെന്ന്..
ഹിഹി..അനു ചിരിക്കുമ്പോള്‍ കട്ട പല്ല് കാണാതിരിക്കാന്‍ വായ് പൊത്തി.
നന്ദന്‍ -ഹഹഹ അതു കൊള്ളാം.- അമ്മാ..രണ്ട് ചായ..അല്ല മൂന്ന്..
ഗൌരി- എന്തിനാ സാര്‍ ആ പാവം അമ്മയെ ബുദ്ധിമുട്ടിക്കുന്നെ ? ഇവള്‍ നല്ല അസ്സലായി ചായയിടും.
നന്ദന്‍-അതു വേണോ?
ഗൌരി-അയ്യെ..ഏ സാറിന്‍ ഇത്ര ധൈര്യമില്ലെ?
നന്ദന്‍- അപ്പൊ അങ്ങനെയായോ? എന്നാ നടന്നോ..
അമ്മ -ടാ.നിന്നെ തിരക്കി അപ്പുറത്ത് ആരോ വന്നിരിക്കുന്നു. കുട്ട്യോളെന്തിനാ ഇതൊക്കെ ചെയ്യണെ..എന്നെ വിളിക്കാര്‍ന്നില്ലെ?
ഗൌരി-ഇല്ലാ..അതു സാരമില്ല..സാറിന്‍റമ്മ അവിടെ ഇരിക്കൂ.
അമ്മ-ഇപ്പൊഴത്തെ കുട്ട്യോള്‍ടെ ഓരോ കാര്യം..
അനു-അല്ലമ്മേ.. ഒരു കാര്യം ചോദിക്കട്ടെ?
അമ്മ- ഉം എന്താ? ഈ സാറെന്താ കല്യാണം കഴിക്കാഞ്ഞെ?..ഒരു നിമിഷത്തേക്ക് അമ്മ ഒന്നും മിണ്ടിയില്ല.
..എന്‍റെ ഒരു യോഗം അല്ലാണ്ടെന്താ? മാധവിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അല്ലാണ്ട് പണ്ട് സ്കൂളില്‍ പഠിക്കുമ്പൊ ഒരു കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നൂന്ന്
വച്ച് ആരെങ്കിലും ജീവിതം മുഴുവന്‍ ഇങ്ങനെ ഒറ്റക്ക് നടക്ക്വൊ! എന്‍റെ കാലം കൂടി കഴിഞ്ഞാല്‍ പിന്നെ ആരുണ്ടിവന് ? മാധവിയമ്മ ദീര്‍ഘമായി നിശ്വസിച്ചു..
ഗൌരി- അമ്മ ഒരിക്കലും കല്യാണത്തിന് നിര്‍ബന്ധിച്ചില്ലേ?
അമ്മ -നിര്‍ബന്ധിക്കാഞ്ഞിട്ടൊന്നുമല്ല.ഒരിടക്കാലത്ത് കഴിക്കാമെന്നൊക്കെ എന്‍റടുത്ത് സമ്മതിച്ചതാ. പക്ഷെ അപ്പൊന്നും ശരിയായൂല്യ..
അത് പണ്ട് ദുബായില്‍ ജോലി ചെയ്തോണ്ടിരുന്നപ്പൊ. കുട്യോള്‍ടെ അച്ഛന്‍ നിര്‍ബന്ധിപ്പിച്ചു സമ്മതിപ്പിച്ചതാ.അല്ലാണ്ട് ശരിക്കിഷ്ടമുണ്ടായിട്ടൊന്നുമല്ല.
നന്ദന്‍- അമ്മ ഈ കുട്ടികളോടെന്ത് പഴമ്പുരാണമൊക്കെയാ പറയുന്നത്.
അമ്മ- ഓ.ഞാനൊന്നും പറയുന്നില്ലേയ്..
അനു-സര്‍ ഇതാ ചായ.
നന്ദന്‍-ഉം.കൊള്ളാമല്ലോ..മോളൂട്ടിയെ കല്യാണം കഴിക്കുന്ന ചെക്കന് എന്തൊക്കെയായാലും നല്ല ചായ കുടിക്കാന്‍ കിട്ടും.
ഹഹഹ എല്ലാവരും ആ ചിരിയില്‍ പങ്ക് ചേര്‍ന്നു.
മഴ നിന്നൂന്ന് തോന്നുണു..എനിക്ക് പറമ്പില്‍ ചില്ലറ പണിയുണ്ട്. കൂടണമെങ്കില്‍ കൂടാം. നന്ദന്‍ പറമ്പിലേക്ക് നടന്നു. പിന്നാലെ അനുവും ഗൌരിയും..
അനു-സാര്‍ ഞങ്ങള്‍ വന്നത്..
നന്ദന്‍ - ഉം എന്താ?
ഞങ്ങള്‍ക്ക് ഒരു കഥ വേണം ..ഒരു ഡ്രാമ ചെയ്യാനാ.
ആ അപ്പൊ വെറുതെയല്ല ചായ ഒക്കെ ഇട്ട് തന്നതല്ലെ? നന്ദന്‍ ഉറക്കെ ചിരിച്ചു. എന്‍റെ കയ്യില്‍ എവിടെയാ നാടകം.നമ്മുടെ നാട്ടില്‍ നാടകം എഴുതുന്ന
എത്രയോ പേരുണ്ട്. അവര്‍ എഴുതിയതില്‍ നിന്നും എന്തെങ്കിലും എടുത്താ പോരെ?
അനു- അതു ശരിയാവില്ല..അതൊക്കെ സ്ഥിരം പാറ്റേണിലുള്ളതാ..ഞങ്ങള്‍ക്ക് പുതിയതായി എന്തെങ്കിലും ചെയ്യണം. സര്‍ വിചാരിച്ചാല്‍ നടക്കും.
നന്ദന്‍-അല്ലാ അതിന് ഞാന്‍ എഴുതുന്നത് ചെറുകഥകളല്ലെ?
അനു-സാര്‍ ഇതിനു മുന്‍പ് ഒന്ന് രണ്ട് സിനിമയും ചെയ്തിട്ടുണ്ടല്ലൊ!
നന്ദന്‍- കുട്ടീ..അതൊക്കെ സുഹ്ര്ത്തുക്കള്‍ നിര്‍ബന്ധിച്ചപ്പൊ എഴുതിയന്നെ ഉള്ളൂ.
അനു-അപ്പൊ ഞങ്ങള്‍ സാറിന്‍റെ കൂട്ടുകാരല്ലെ..?ഒന്നെഴുതി താ സാര്‍.ഞങ്ങള്‍ വേണേല്‍ ഹെല്‍പ് ചെയ്യാം.
നന്ദന്‍-അതൊന്നും ശരിയാവില്ല കുട്ടികളെ..ദാ വീണ്ടും മഴ തുടങ്ങി..
അവര്‍ പറമ്പില്‍ നിന്നും വീട്ടിലേക്ക് കയറി.
അനു-അമ്മെ,അമ്മെ ഒന്ന് പറയൂ അമ്മെ..ഈ സാറിന്‍റടുത്ത്..
അമ്മ -നന്ദാ എന്താടാ ഇത്?
ഗൌരി- ഞങ്ങള്‍ക്ക് ഒരു നാടകം എഴുതി തരാന്‍ പറഞ്ഞതാ അമ്മെ.
അമ്മ-കൊച്ച് കുട്ടികളല്ലെടാ..നിനക്ക് എഴുതി കൊടുക്കാന്‍ പറ്റുംച്ചാ എഴുതി കൊടുക്കൂ..
നന്ദന്‍- അമ്മ ഇതെന്തറിഞ്ഞിട്ടാ..നാടകമെ..നന്ദന്‍ അകത്തേക്ക് കയറി പോയി.
അമ്മ-സാരല്യ..പറ്റുംച്ച അവന്‍ എഴുതി തരും. ഇതൊക്കെ വെറും കാണിക്കലല്ലെ..
അനു-എന്നാ ഞങ്ങളിറങ്ങട്ടെ. പിന്നെ വരാം.
അമ്മ- ടാ..ഈ കുട്ട്യോള്‍ പോവ്വാന്ന്..
നന്ദന്‍--ഓ ശരി.
ഗൌരിയും, അനുവും നടന്നു..ചെറുതായി മഴ ചാറുന്നുണ്ട്..
*****
അനു-അപ്പോ സാറിന് ഞങ്ങളോട് ശരിക്കും സ്നേഹമുണ്ട്.
നന്ദന്‍- പൊ പൊ..കൊഞ്ചുന്നൊ..മാക്രികുട്ടികള്...
ഒരു കുസ്റ്തി ചിരിയോടെ അനു അകത്തേക്കോടി.
-സാറിന്‍റമ്മേ..ദാ ഇത് കണ്ടോ..അങ്ങനെ സാര്‍ നാടകം..എഴുതി...തന്നു...അണച്ച് കൊണ്ട് അനു പറഞ്ഞു.
അന്ന് രാവെളുക്കുവോളം അനുവിന്‍റെ റൂമിലെ വെളിച്ചം അണഞ്ഞില്ല.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ജയില്‍പുള്ളിയോട്,ജയില്‍ ഡോക്ടര്‍ക്ക് തോന്നുന്ന അതിതീവ്രമായ ഹ്റ്ദയബന്ധത്തിന്‍റെ കഥ പറയുന്ന ഒരു നാടകം..
(ജയില്‍ പുള്ളി: "ഇപ്പൊ മരണമടുക്കുമ്പാള്‍ ജീവിതത്തിന്‍റെ അര്‍ത്ഥങ്ങള്‍ കൂടുതല്‍ തെളിയുന്നു".
ഡോ: ചെയ്ത തെറ്റുകള്‍ മനസ്സിനെ വേദനിപ്പിക്കുന്നുണ്ടല്ലെ?
ജ.പുള്ളി:ഡോക്ടര്‍ക്ക് തെറ്റി. എന്‍റെ നന്‍മകളേക്കാള്‍ ഞാന്‍ എന്‍റെ തെറ്റുകളെ സ്നേഹിക്കുന്നു.എപ്പൊഴെങ്കിലും ഞാന്‍ ശരിക്കും ജീവിച്ചിട്ടുണ്ടെന്ന്
തോന്നുന്നത് ആ തെറ്റുകള്‍ ഓര്‍ക്കുമ്പോഴാണ്..ഈ ലോകം നന്‍മ ആഗ്രഹിക്കുന്നില്ല ഡോക്ടര്‍. ഡോക്ടര്‍ക്ക് പോലും ഏറ്റവും രസിച്ച നിമിഷങ്ങള്‍
സമ്മാനിച്ചത് ഒരു പക്ഷെ ചില നുറുങ്ങ് തെറ്റുകളാവാം.
അവനെ മനസ്സിലാവാതെ ഡോക്ടര്‍ പകച്ച് നിന്നു.)കൂടെ അനുവും..

റിഹേഴ്സലുകള്‍ തകര്‍ത്ത് നടക്കുന്നു..ഡോക്ടറായി രംഗത്ത് വരുന്നത് അനുവാണ്..കൂട്ടത്തില്‍ കൂടുന്നുവെങ്കിലും ഒരു
തനിമരമായി തീര്‍ന്ന പോലെ അനുവിന് തോന്നി. ഡോക്ടറായി നിന്ന് കൊണ്ട് ആ ജയില്‍പുള്ളിയുടെ മനസ്സ് വായിച്ചെടുക്കല്‍! അത് അനുവിന്‍
ഒരു തപസ്യയായി..നാടകത്തിന്‍റെ റിഹേഴ്സലുകളുമൊക്കെയായി തിരക്കിലായെങ്കിലും,അനുവിന്‍റെ മനസ്സില്‍ അസ്വസ്ഥമായ ഒരു കടലിളകി കൊണ്ടിരുന്നു...
******
അനു-സര്‍..ഇതേതാ ഈ 'ശാന്തി പറഞ്ഞ കഥ'. പുതിയതാ? നന്ദന്‍റെ പുസ്തകകെട്ടുകള്‍ക്കിടയില്‍ നിന്ന് അനു ചോദിച്ചു.
നന്ദന്‍- അ..അതോ..അത് പുതിയതൊന്നുമല്ല. അതാദ്യകാലത്ത് പ്രസിദ്ധീകരിച്ചതാ..പക്ഷെ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടില്ലാന്ന് മാത്രം.
അനു- ഞാനിതെടുത്തോട്ടെ.?വായിച്ചിട്ട് കൊണ്ട് തരാം..
നന്ദന്‍-ആ..എടുക്കുന്നതൊക്കെ കൊള്ളാം..അവസാനം കുട്ടിയുടെ മമ്മിയും, പപ്പയും വന്ന് എന്‍റെ കഥ കഴിക്കരുത്..മോള്‍ടെ പഠിത്തം
മോശമാക്കി എന്നും പറഞ്ഞ്!
അനു-ഏയ്.. അതെന്തായാലും ഉണ്ടാവില്ല..അനു തല താഴ്ത്തി..അനുവിന്‍റെ ശബ്ദം നേര്‍ത്തതാകുന്നത് നന്ദനറിഞ്ഞു.
നന്ദന്‍-എന്ത് പറ്റി കുട്ടി?
അനു-ഏയ് ഒന്നുമില്ല സാര്‍..ഞാന്‍ പോവ്വാ..അനു നടന്നു..പിന്നെ തിരിഞ്ഞു നിന്ന് പറഞ്ഞു..ആ..പിന്നെയ്..അടുത്താഴ്ച ഞാനിവിടെ ഉണ്ടാവില്ല.
നാട്ടില്‍ പോവ്വാ.തിരിച്ച് വരുമ്പഴേ തരത്തുള്ളൂ..
നന്ദന്‍-ഓ അങ്ങനെയാവട്ടെ.
*****
മദര്‍: കുട്ടീ..നിന്‍റെ പഠിത്തമൊക്കെ എങ്ങനെ പോകുന്നു?
അനു- നന്നായിരിക്കുന്നു മദര്‍.
മദര്‍-ഇവിടെ വന്നു പെട്ട കുട്ടികളില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കിയാ നീ. അതുകൊണ്ട് ശ്രദ്ധിച്ച് പഠിച്ച് നന്നായി വരണം.
മദര്‍ എപ്പോഴും പറയാറുള്ളതാണിത്..എങ്കിലുമെന്തോ അനുവിന് ഇപ്പൊഴും മദര്‍ സം‌സാരിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമാണ്.
കാണാനും നല്ല സുന്ദരിയാണ് മദര്‍. പലപ്പോഴും, മദര്‍ എന്തുകൊണ്ട് ഈ വഴി തിരഞ്ഞെടുത്തു എന്ന് ചിന്തിച്ചിട്ടുണ്ട്..പക്ഷെ ചോദിക്കാന്‍ തോന്നിയിട്ടില്ല. ..

അനു അവിടെയൊക്കെ ചുറ്റി നടന്നു. അള്‍ത്താരയിലെ രൂപങ്ങളില്‍ വിരലുകളോടിച്ചു കൊണ്ട്, ഡോര്‍മിറ്ററിയുടെ വരാന്തയോട് ചേര്‍ന്ന് നില്‍ക്കുന്ന
ചെടികളോടും, പൂക്കളോടും വെറുതെ കുശലങ്ങള്‍ ചോദിച്ചു കൊണ്ട്..

ശാന്തി പറഞ്ഞ കഥ വായിച്ച് കഴിയാറായി. മനുഷ്യമനസ്സ് എത്ര വിചിത്രമാണ്..സ്വന്തം അസ്തിത്വം തേടുന്നവന്‍റെ ജീവിതസരണികള്‍,
അവന്‍റെ ചോദ്യങ്ങള്‍, സത്യത്തിന് അവന്‍ കല്‍പ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍..എല്ലാം വിചിത്രമായി തോന്നി അനുവിന്..
****
അനു- ഹും..ദുബായിലെ ജീവിതം വെറുതെയല്ല മടുത്തത്!
നന്ദന്‍-ഹാ..കാന്താരി ഇതെപ്പൊ വന്നു?
അനു-ദാ..ഇപ്പൊ തന്നെ..ഹോസ്റ്റെലില്‍ പോയി. ഉടുപ്പ് മാറി ..നേരെ ഇങ്ങോട്ടോടി. മാധവിയമ്മ എവിടെ പോയി?
നന്ദന്‍-ഇന്ന് ഗീതായജ്ഞം..മൂപ്പരുടെ സെറ്റിലെ ആള്‍ക്കാര്‍ വന്ന് എടുത്തോണ്ട് പോയി.. ഇരിക്ക്..
നന്ദനും, അനുവും കല്‍പ്പടവില്‍ ഇരുന്നു.
അനു-അമ്മയില്ലാത്ത നേരം നോക്കി സിഗരറ്റ് വലിക്കുവാല്ലെ?ഉം...
നന്ദന്‍-ഇല്ല..വല്ലപ്പോഴുമൊക്കെ മാത്രം..
അനു- ഞാനൊരു സ്വകാര്യം ചോദിച്ചോട്ടെ?
നന്ദന്‍-ഇന്നെന്താ പതിവില്ലാതെ ഒരു മുഖവുര ? എനിവേ..ഗൊ അഹെഡ്.
അനു-സാറിന് ആ ശാന്തിയെ ഇഷ്ടമായിരുന്നൊ?
നന്ദന്‍-ഏത് ശാന്തി?..
അനു-'ശാന്തി പറഞ്ഞ കഥ'-യിലെ ..ദുബായില്‍ നടന്ന ആ കഥ സ്വന്തം അനുഭവമല്ലെ?
നന്ദന്‍- ഈ കുട്ടി...!!? ഇതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം? അതൊക്കെ കഥയല്ലെ കുട്ടി. ഓരോ തമാശകള്‍..
അനു-അത് പറ്റില്ല. അങ്ങനെ പറഞ്ഞ് ഒഴിയാനൊക്കില്ല.
നന്ദന്‍-എന്‍റെ മകളാവാനുള്ള പ്രായമേ കുട്ടിക്കുള്ളൂ. അപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാമോ?
അനു- ഞാന്‍ ഒരു കഥാകാരനോടാണ് ചോദിക്കുന്നത്. അപ്പൊ പ്രായമൊക്കെ ഒരു പ്രശ്നമാണോ?
'അനന്തരാവകാശി' യില്‍ ഇതിനും അപ്പുറത്തുള്ളതൊക്കെ അച്ഛനും മകനും ഡിസ്കസ് ചെയ്യുന്നുണ്ടല്ലൊ?
നന്ദന്‍-കുട്ടിയോടിപ്പൊ എന്താ പറയുക..
അനു-സത്യം..അനുവിന്‍റെ മുഖം ഒരു ദാര്‍ശനികയുടേത് പോലെ തിളങ്ങി.
നന്ദന്‍-സ്നേഹമായിരുന്നോ അത് അറിയില്ല...ഒരു തരം കൌതുകമായിരുന്നു..ആ ശരീരത്തിനോട്, ആ മനസ്സിനോട്..അറിയാനുള്ള ഒരു തരം കൌതുകം..
ഒരു പക്ഷെ..തെറ്റായുള്ള ഒരു ആവേശം...
അനു-ഓഫീസില്‍ ഒരു ടേബിളിനപ്പുറമിരിക്കുന്ന സുന്ദരിയായ, നിനക്ക് വലിയ വോള്‍ടേജാണെന്ന് പറയാറുള്ള ഫിലിപ്പീനയേക്കാള്‍ എന്ത് പ്രത്യേകതയാ
വെറുമൊരു വെയിറ്റ്റെസ്സിനോട് തോന്നിയത്? ഉം? ..അത് ആ കഥയില്‍ പറയുന്നില്ല. അതൊരു മൈനസ് പോയിന്‍റ് തന്നെ..അനു ലേശം തമാശ കലര്‍ത്തി പറഞ്ഞു.
നന്ദന്‍-കഥയ്ക്കെന്തിന് ജഡ്ജ്മെന്‍റ്?
അനു-എന്തൊക്കെ പറഞ്ഞാലും കഥാകാരന് വായനക്കാരോട് ഒരു തരം കമിറ്റ്മെന്‍റ് ഉണ്ട്.
നന്ദന്‍-എനിക്കതില്‍ വിശ്വാസമില്ല. പിന്നെ കാരണങ്ങള്‍..അത് അങ്ങനെ എളുപ്പം പറയാവുന്നതും, എളുപ്പം മനസ്സിലാക്കാവുന്നതും അല്ല.
നന്ദന്‍ അല്‍പം വികാരധീനനായി. അത് ജന്‍മജന്‍മാന്തരങ്ങളായി മനസ്സിന്‍റെ സങ്കേതങ്ങളില്‍ ഉള്ള വാസനയുടെ ഫലമാണ്. അങ്ങനെയൊക്കെയെ പറയാനൊക്കൂ.
അനു-അങ്ങനെ കടിച്ചാപൊട്ടാത്തതൊക്കെ പറഞ്ഞൊഴിയാനൊക്കൂല..അനു കളിയില്‍ അലം കാര്യം കൂടി കലര്‍ത്തി പറഞ്ഞു.
നന്ദന്‍- ഞാന്‍ എന്തിനങ്ങനെ ചെയ്യണം? നന്ദന്‍റെ ശബ്ദം അല്‍പം വിറച്ചു.
അനു -അങ്ങനെ അറിയാനുള്ള കൌതുകമായിരുന്നെങ്കില്‍.. അന്ന്.. മനോഹരമായ ആ സന്ധ്യയില്‍..അവരുടെ തോളത്ത് വച്ച കൈ എന്തിന് തിരിച്ചെടുത്തു?
അതും സമ്മതപൂര്‍`വ്വം കണ്ണുകളടച്ച ഒരു സ്ത്രീയുടെ തോളത്ത് നിന്ന്?
നന്ദന്‍ അനുവിന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി..ഒന്നും മിണ്ടാതെ..
അനു-അപ്പൊ എനിക്ക് തോന്നുന്നു അത് പ്രണയമായിരുന്നെന്ന്..എന്താ ശരിയല്ലെ?
നന്ദന്‍- എനിക്കറിയില്ല കുട്ടീ..
നന്ദന്‍ കല്‍പടവില്‍ നിന്നുമെഴുന്നേറ്റു..
അനു- സര്‍..ഞാന്‍ സാറിനെ ഡിസ്റ്റര്‍ബ് ചെയ്തോ?
-ഏയ് ഇല്ല..നന്ദന്‍ അനുവിന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
******
നന്ദന്‍ ജനാലകള്‍ തുറന്നിട്ട് വെറുതെ പുറത്തേക്ക് നോക്കികൊണ്ടിരുന്നു..വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു..എന്നിട്ടും ഇന്നും സ്മരണകള്‍ മണക്കുന്നു..
കഥയ്ക്കപ്പുറം നില്‍ക്കുന്ന കഥാപാത്രങ്ങള്‍! എന്തൊക്കെ നേടിയാലും ചിലപ്പോള്‍ തോന്നും, ജീവിതം വെറുമൊരു തോല്‍ വിയാണെന്ന്. പരാജയങ്ങള്‍
എല്ലാ ജയങ്ങളേയും അതിജീവിച്ച് ഒരു ചക്രവര്‍ത്തിയായി നില്‍ക്കുന്നു. രസകരം തന്നെ..
മൂന്നിലും,നാലിലും പഠിക്കുമ്പോള്‍ ആഗ്രഹിച്ച ടോയ് കാറുകള്‍ ..അത് കിട്ടിയത് 21-ആം വയസ്സില്‍..എന്നോ കളഞ്ഞ് പോയ ആ കൊച്ചു കുട്ടിയുടെ
ധന്യ നിമിഷം മനസ്സില്‍ ഓര്‍ത്തെടുത്തനുഭവിക്കാന്‍ നടത്തിയ വിഡ്ഢിത്തം..
ഒരു നോട്ടത്തിന്, ഒരു വാക്കിന് വേണ്ടി ദാഹിച്ച് നിന്നത്..വര്‍ഷങ്ങള്‍ക്കപ്പുറം,സിം‌ഗപ്പൂരിലെ രാത്രിയുറങ്ങാത്ത ഗേയ് ലാങ്ങ് തെരുവില്‍
കൂട്ടുകാരിക്ക് പാസ്സ് മാറ്റിക്കിട്ടാന്‍ 200 ഡോള്ളറിന് വേണ്ടി തന്‍റെ തോളുരുമ്മി നടന്നവളില്‍, നഷടപ്പെട്ട ദാഹമഭിനയിച്ച് ഫലിപ്പിക്കാന്‍ ശ്രമിച്ചത്...
അങ്ങനെ അങ്ങനെ...കാലം തെറ്റി കിട്ടിയ പലതും..തെറ്റിയ കാലത്തും കിട്ടാത്ത പലതും..
ആ കുട്ടി എന്നെ പലതും ഓര്‍മിപ്പിച്ചു..വെള്ളിയാഴ്ച രാത്രികളില്‍ താടി വച്ച കൂട്ടങ്ങള്‍ ഛര്‍ദ്ദിക്കുന്ന നിരൂപണങ്ങള്‍ക്കെത്താന്‍ കഴിയാത്തത്
ഒരു കൊച്ച് കുട്ടി മനസ്സിലാക്കുമ്പോള്‍ ഏതോ പൂര്‍ വ്വ ജന്‍മബന്ധം പോലെ ഹ്റ്ദയം ഊഷ്മളമാകുന്നു..
ഇക്കാലത്ത് നല്ല സാഹിത്യവാസനയുള്ളവര്‍ തന്നെ വിരളം..അച്ഛനോ, അമ്മയോ മറ്റോ സഹ്ര്ദയരായിരിക്കാം!

****
ഇവിടെ ഈ കടല്‍ നോക്കിയിരിക്കുമ്പോള്‍ മനസ്സ് ശാന്തമാകും അല്ലെ..ശാന്തി ? ദുബായിലെ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട് ഈ കടലാണ്..
ശാന്തി -ഉം..പിന്നെ..ഇന്നലെ കോടതി വിധി വന്നു.
നന്ദന്‍-ഉം..എന്തായി?
ശാന്തി- എന്താവാന്‍; പ്രതീക്ഷിച്ചത് പോലെ തന്നെ നിയമപരമായി വേര്‍പിരിഞ്ഞു..
നന്ദന്‍-ഇനിയെന്താ?
ശാന്തി-ഇനി അയാള്‍ക്ക് തോന്നിയ പോലെ ജീവിക്കാം. അത് തന്നെ..
നന്ദന്‍-അതല്ല..തന്‍റെ പ്ലാന്‍?
ശാന്തി- ഇത്രയും കാലം ജീവിച്ചില്ലേ, അതുപോലെ തന്നെ ഇനിയും..ശാന്തി ഒന്ന് നിശ്വസിച്ചു.
നന്ദന്‍ -വീണ്ടും ഒരു വിവാഹം?
ശാന്തി-ഹഹഹ..ഇതാ പറയുന്നേ താനിപ്പോഴും 17 ആം നൂറ്റാണ്ടിലാണെന്ന്..എടോ ഇത്ര യാഥാര്‍ത്ഥ്യ ബോധമില്ലാതെ ചിന്തിക്കാന്‍ തനിക്ക് മാത്രമേ കഴിയൂ..
സാഹിത്യകാരനാത്രെ..ശാന്തി കളിയാക്കി ചിരിച്ചു.
നന്ദന്‍- ഞാന്‍ തന്നെ...പറഞ്ഞു തുടങ്ങും മുന്‍പ് ശാന്തി കൈ കൊണ്ട് നന്ദന്‍റെ ചുണ്ടുകള്‍ പൊത്തി..
കലങ്ങി തുടങ്ങിയ കണ്ണുകള്‍ നന്ദന്‍ കാണാതിരിക്കാന്‍ ശാന്തി മുഖം തിരിച്ചു. കുറച്ച് നേരത്തേക്ക് അവരൊന്നും പറഞ്ഞില്ല...
നന്ദന്‍- ബട്ട്..വൈ?
ശാന്തി -താനൊന്ന് പോടോ..വാ നമുക്ക് തിരിച്ച് പോവാം. എനിക്ക് ഡ്യൂട്ടിയുണ്ട്..
നന്ദന്‍-ഒരു നിമിഷം..ഞാന്‍ ഇപ്പൊ ഈ കടലിലേക്ക് നടന്നങ്ങ് പോയാല്‍..
ശാന്തി- ഹാ പിന്നെ..ഞാന്‍ തന്നെ പോലെ ആത്മഹത്യ ചെയ്യാന്‍ നടക്കുവല്ലെ..ഞാന്‍ ജീവിക്കും..എനിക്ക് വേണ്ടിയല്ല..എന്‍റെ മോള്‍ക്ക് വേണ്ടി..
നിമിഷാര്‍ദ്ധം കൊണ്ട് ശാന്തിയുടെ മുഖം, ഒരു യോദ്ധാവിന്‍റെ സ്ഥൈര്യം നിറഞ്ഞ വിരക്തി പൂണ്ടു. മറ്റാരും വേണ്ടെനിക്ക്..ആരും..

നന്ദാ..വാ..ഭക്ഷണം കഴിക്കാം..അകത്ത് നിന്ന് അമ്മ വിളിച്ചു..
*****
നന്ദന്‍-ആ മോളെ, അടുത്ത ആഴ്ചയല്ലെ മത്സരം? ഓള്‍ ദ ബെസ്റ്റ്സ്..
അനു- സാര്‍ വരണം കേട്ടോ..
നന്ദന്‍-അതല്ലെ പ്രശ്നം..എനിക്ക് ഡെല്‍ഹിയില്‍ ഒരു ക്യാമ്പുണ്ട്..കുറേ ഫോറിന്‍ ഡെലിഗേറ്റ്സ് ഒക്കെ വരുന്ന ഒരു ക്യാമ്പ്.
അനു -അയ്യോ..സാറില്ലെങ്കില്‍ ഒരു സുഖവുമുണ്ടാവില്ല..അനു ഒരു കൊച്ചു കുട്ടിയെ പോലെ ചുണ്ടുകള്‍ മേല്‍പോട്ടാക്കി.
നന്ദന്‍ - ഞാനില്ലെങ്കിലെന്താ? നാടകം തകര്‍ക്കണം. എനിക്ക് പോവാതെ പറ്റില്ല..ഇങ്ങനെ ഓരോ ജാടകള്‍ അല്ലാതെ വേറെ ഒന്നുമില്ലേയ് ഈ ജീവിതത്തില്‍ ..
അനു -ഉം..നോ സെന്‍റി...ഞാന്‍ ഒരു ഐഡിയ പറയാം..സാറെന്നെ ദത്തെടുത്തോളൂ..എനിക്കും അങ്ങനെ പറയത്തക്ക ആരുമില്ല..
നന്ദന്‍ ഒരു ഞെട്ടലില്‍ നിന്നുണര്‍ന്ന് പറഞ്ഞു..ഏയ്..മോള്‍ടെ ..അച്ഛനും അമ്മയുമൊക്കെ സ്ടേറ്റ്സിലെവിടെയോ ആണെന്ന് പറഞ്ഞിട്ട്..
അനു- ഓ..അതൊക്കെ വെറും പുളു..ചുമ്മാ..അവരൊക്കെ.. സ്ടേറ്റ്സിനും ദൂരെയാ..ഒരുപാട് ഒരുപാട് ദൂരെ..
നന്ദന്‍-മോളപ്പൊ ഈ...നന്ദന്‍റെ കണ്ണുകള്‍ ഈറനായി..
അനു -ഊഹും..എഗയ് ന്‍.സെന്‍റി.?.കഥയൊക്കെ ഞാന്‍ പിന്നെ വിശദമായി പറയാം..ഇപ്പൊ ഞാന്‍ പോട്ടെ..അവിടെ അവളുമാര്‍
എന്നെ കാത്തിരിക്കുന്നുണ്ടാകും..നാടകം പ്രാക്റ്റീസ് ചെയ്യാന്‍..അപ്പൊ ഡെല്‍ഹി ക്യാമ്പൊക്കെ കഴിഞ്ഞ് വരൂ..ഞാനിവിടൊക്കെ തന്നെ ഉണ്ടാകും..
മുഖം താഴോട്ട് പിടിച്ച് അനു ഇറങ്ങി പോയി..
******
നന്ദന്‍-ഹൊ..ഈ ഡെല്‍ഹീലെന്നൊക്കെ പറഞ്ഞാ എന്‍റെ മാധവിയമ്മേ എന്തൊരു തണുപ്പാ..എയ്..ഇതെവിടെ പോയി..മാധവിയമ്മേ..മാധവിയമ്മേ...
ആഹ..വാതിലൊക്കെ തുറന്നിട്ട് ത്റ്സന്ധ്യനേരത്ത് പത്രാസില്‍ കട്ടിലില്‍ കേറി കിടക്കുകയാ..? അമ്മേ..അമ്മെ..നന്ദന്‍റെ കൈതലം വിറച്ചു..ഈശ്വരാ..
******
അനു-സര്‍..ഞാന്‍ വന്നിരുന്നു...അമ്മ..
നന്ദന്‍-ഉം പുനരപി ജനനം പുനരപി മരണം..എന്നാലും തീര്‍ത്തും ഒറ്റക്കായി..നന്ദന്‍ കയ്യാലയിലെ തൂണില്‍ തല ചേര്‍ത്ത് വച്ചു.
അനു-സാര്‍!ഇങ്ങനെ ഒറ്റക്കിരുന്നാല്‍ വെറുതെ ഗ്ലൂമിയായി ഇരിക്കും..വരൂ..ഞാന്‍ നല്ല ഒരു ചായ ഇട്ടു തരാം..
അനു- ആഹ..സാറിപ്പൊ അമ്മയുടെ മുറിയിലാണോ കിടപ്പ്?
നന്ദന്‍-ആ..ആരുമില്ലാന്ന് തോന്നാതിരിക്കാന്‍..

നന്ദന്‍- കുട്ടി വന്നതേതായാലും നന്നായി..ഞാന്‍ എന്‍റെ മുറിയിലെ സാധനങ്ങളെല്ലാം ഇങ്ങോട്ട് മാറ്റുകയായിരുന്നു..
കുറേ നേരം കഴിഞ്ഞപ്പൊ ബോറടിച്ചു..അപ്പൊഴാ കയ്യാലയില്‍ ചെന്നിരുന്നത്..ഇനീപ്പൊ എന്തായാലും വീണ്ടും തുടങ്ങാം..
വാ..നമുക്കാ ടേബിളും, അലമാരിയും ഇങ്ങോട്ട് മാറ്റിയിടണം..ഞാനൊരു സ്റ്റൂളെടുത്തിട്ട് വരാം.കുട്ടി ഒരു കാര്യം ചെയ്യ്..
ആ കൊത്ത് പണികളുള്ള ചെറിയ പെട്ടിയെടുത്ത് ഇങ്ങോട്ട് മാറ്റി വച്ചേക്ക്..
നന്ദന്‍ അടുത്ത മുറിയിലേക്ക് പോയി..

നന്ദന്‍-ഏയ് കുട്ടീ..എന്തു പറ്റി? എന്താ വീണത്? അപ്പുറത്തെ മുറിയില്‍ നിന്ന് നന്ദന്‍ തിരക്കി.
അനു-ഏയ് ഒന്നുമില്ല സാര്‍..ഈ പെട്ടി എന്‍റെ കയ്യേന്ന് വീണതാണ്..

നന്ദന്‍ മുറിയിലേക്ക് വരുമ്പോള്‍ അനു മുട്ടുകുത്തി നില്‍ക്കുകയായിരുന്നു..ചുറ്റും പെട്ടിയില്‍ നിന്ന് തെറിച്ച് വീണ കടലാസ്സും മറ്റും കിടക്കുന്നുണ്ട്..
നന്ദന്‍ പിന്നില്‍ വന്ന് നിന്നിട്ടും അനു എഴുന്നേല്‍ക്കുകയോ, തിരിഞ്ഞ് നോക്കുകയോ ചെയ്തില്ല..

നന്ദന്‍-ഏയ് അനു.. എന്താ കുട്ടി..?
അനു-സാര്‍..ഈ ഫോട്ടോ..ഇതാരാ..?
നന്ദന്‍ -ഓ..ഇതോ..ഇത് താനന്ന് ചോദിച്ചില്ലെ..ശാന്തിയെ പറ്റി..അവരുടെ മകളുടെയാ....
അനു -സാറിന്‍ ഈ കുട്ടിയുടെ പേരറിയാമോ?
നന്ദന്‍ -ഉം ..ആന്‍ എന്നോ മറ്റോ ആണെന്നാണ് ഓര്‍മ്മ..
അല്‍പ നേരം അനു ഒന്നും മിണ്ടിയില്ല. നന്ദന് ഒരു തേങ്ങല്‍ മാത്രം കേള്‍ക്കാമായിരുന്നു..
നന്ദന്‍-എന്താ മോളെ? നന്ദന്‍ അനുവിന്‍റെ തോളില്‍ കൈ വച്ചു..
അനു തന്‍റെ മുഖം നന്ദന്‍റെ കൈ തണ്ടയോട് ചേര്‍ത്ത് വച്ചു..അനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അത് നന്ദന്‍റെ കയ്യിലൂടെ ഊര്‍ന്ന് താഴോട്ട് വീണു..
നന്ദന്‍-ഏയ്..എന്താ മോളെ ഇത്?..പറയൂ
അനു-സര്‍...ഇത്..ഞാനാ..ഞാനാ ഇത്..
നന്ദന്‍-അനൂ....
കരഞ്ഞു തളര്‍ന്ന ഒരു കൈകുഞ്ഞിനെ പോലെ അനു നന്ദന്‍റെ തോളില്‍ തല ചേര്‍ത്ത് വച്ച് ഉമ്മറപടിയില്‍ ഇരുന്നു...അകലേക്കെങ്ങോ നോക്കി...
മഴ തോര്‍ന്നെങ്കിലും ഈറന്‍ നില്‍ക്കുന്ന ആകാശം പോലെ നന്ദന്‍റെ കണ്ണുകള്‍!
എത്ര നേരം അങ്ങിനെ ഇരുന്നുവെന്ന് അവരറിഞ്ഞില്ല..

അനു-സാര്‍ ഞാന്‍ പോട്ടെ...
നന്ദന്‍- എവിടെ?..മോളിനിയെങ്ങും പോകുന്നില്ല..
അനു -സാര്‍..ഞാന്‍..
നന്ദന്‍ -മുന്‍പെന്നോട് പറഞ്ഞില്ലെ..ദത്തെടുത്തോളാന്‍...
അനു -അത്..
നന്ദന്‍-അതെ.. ഇനി എന്‍റെ മകളാ നീ..

ജന്‍മങ്ങളുടെ അകലങ്ങളില്‍ നിന്നും വന്ന ഒരു നനു നനുത്ത കാറ്റ് അവരുടെ മുഖത്ത് വീണു..സ്നേഹത്തിന്‍റെ ഒരു തലോടല്‍ പോലെ...

Comments

കൊള്ളാം കെട്ടോ.. പ്രമേയങ്ങള്‍ വളരെ വ്യത്യസ്തമാണ്‍.
Like to read u, since ur writings smell life
നന്നായിട്ടുണ്ടെടാ.... എനിക്കിഷ്ടപ്പെട്ടു....
നിന്റെ കഥകള്‍ക്കെല്ലാം ഒരു സ്ഥായി ദുഖഭാവം.. ഒരു പക്ഷെ അതാണു അതിന്റെ ഒരു ലൈഫ്......
നിന്റെ ശൈലി എനിഷ്ടമായി....
എല്ലാ കഥകളും എവിടെയൊക്കെയോ കൊള്ളുന്നൂ..... :-)
Unknown said…
nanayitundutto.visualise avunundu.bt evideyo oru parichayam thonnunu,evideyo ketta pole..........

Popular posts from this blog

അദിതി, ഏന്‍ അബ്സൊല്യൂട്ടിസ്റ്റ്

സാബ്രെ..